സ്വാഗതം....



അയാള്‍ ഒരു നന്മമരം

                                                     


മൂകത തളം കെട്ടിനിന്നിരുന്ന  ജനസഞ്ചയത്തിന് ഇടയിലൂടെ നടക്കുമ്പോള്‍ ദത്തേട്ടന്‍റെ കൈകള്‍ എന്‍റെ ചുമലില്‍ അമരുന്നുണ്ടായിരുന്നു ......വെള്ളപുതപ്പിച്ചു കിടക്കുന്ന അനു ചേച്ചിയുടെ ചുണ്ടുകളില്‍ ചുംബനം നല്‍കുമ്പോള്‍ അടര്‍ന്ന് വീണ കണ്ണീര്‍ പൂക്കള്‍ക്കു രക്തവര്‍ണ്ണമായിരുന്നുവെന്നു എന്ന്‍ എനിക്ക്തോന്നിയതാവണം..സംശയ ദൃഷ്ടിയോടുള്ള ഒരു കൂട്ടം  കണ്ണുകള്‍ക്കിടയില്‍നിന്ന്  ടാക്സിയുടെ പുറക് സീറ്റിലേക്ക്  ഇരിക്കുന്നതിന് മുന്നേ ആ മനുഷ്യന്‍ കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു തുടങ്ങിയിരുന്നു അതുവരെ അനുഭവിച്ചറിഞ്ഞതൊന്നും പ്രണയമല്ലായിരുന്നുവെന്ന്  ഞാനറിഞ്ഞത്  അവരില്‍ നിന്നായിരുന്നു  ...ഒരു പക്ഷേ ആ പ്രണയതീഷ്ണത തൊട്ടറിഞ്ഞ മൂന്നാമതൊരാള്‍ ഞാന്‍ മാത്രമായിരിക്കണം .....
         വഴികാഴ്ചകളെ പിന്നിലേക്ക് തള്ളിവിട്ടുകൊണ്ട് മുന്നേറുന്ന യാത്രയെന്നെയും ഗതകാല സ്മരണകളിലേക്ക് നയിച്ചു ... വിരസമായ ദിനങ്ങള്‍ക്ക് വിരാമമിടാന്‍ ചങ്ങാതി മാരെകാണാനുള്ള യാത്രകളിലൊന്നിനിടയില്‍ ആ മനുഷ്യനെ പരിചയപെടുമ്പോള്‍ യാത്രകള്‍ക്കിടയിലുള്ള സ്ഥിരം പരിചയപ്പെടലുകളി ലൊന്നായേ കരുതിയിരുന്നുള്ളൂ ...ഫോണ്‍വിളികളില്‍ നിന്നും ചാറ്റിംഗ്  റൂമിലേക്കും അവിടെ നിന്ന്‍  ഒരനുജന്‍റെ സ്ഥാനത്തും എത്തിച്ചേരാന്‍ ദിനങ്ങളേറെ വേണ്ടി വന്നില്ല ...വാരാന്ത്യ യാത്രകളുടെ  ലക്ഷ്യം ചങ്ങാതി മാരുടെ റൂമില്‍ നിന്ന്‍  മാറി ദത്തേട്ടന്‍റെ അടുത്തേക്കായദിനങ്ങള്‍ ...ദുബായിലെ  ക്ഷേത്രത്തോട് ചേര്‍ന്നുള്ള  കൃത്രിമ തടാക കരയിലെ കോണ്‍ക്രീറ്റ് ബെഞ്ചില്‍ എന്നെയും കാത്ത്  നീട്ടിവളര്‍ത്തിയ താടിയും അലസമായി  പാറികിടക്കുന്ന  മുടിയുമായി  ഇരിക്കുന്ന മനുഷ്യനെ ഒരേട്ടന് തുല്യം സ്നേഹിച്ചു തുടങ്ങിയത്  ആ മനസ്സിന്റെ നന്മ അടുത്തറിഞ്ഞത് മുതലാകണം ..പൊയ്മുഖങ്ങളെ കൊണ്ട്  നിറഞ്ഞ ഈ മണലാരണ്യത്തില്‍ ഞാന്‍ കണ്ടുമുട്ടിയ പച്ചയായ മനുഷ്യന്‍ ......ഒരു പെണ്ണിനെ പ്രണയിച്ചതിന്റെ പേരില്‍ ലോകം ഭ്രാന്തന്‍ എന്ന്  വിളിച്ചവന്‍ ...പരിഹാസശരം കൊണ്ട് ആ മനസ്സിനെ നോവിക്കാതിരുന്നവരില്‍ ഒരാളായത് കൊണ്ടാകണം അനുചേച്ചിക്കുമെന്നെ വലിയ ഇഷ്ടമായിരുന്നു...പുസ്തകങ്ങളിലൂടെ ലോകമറിയാമെന്ന് എനിക്ക് അറിവ് പകര്‍ന്നു തന്ന മനുഷ്യന്‍ ആണ് ഇപ്പോള്‍ എന്ടെ ചുമലില്‍ ചാഞ്ഞു കിടക്കുന്നത്.....വരണ്ട കവിള്‍ത്തടങ്ങളില്‍ ചാലുകീറി ആ കണ്ണുകള്‍ നിരഞ്ഞോഴുകികൊണ്ടേയിരുന്നു വൃഥാ ആ ചുമലില്‍  തഴുകാന്‍ അല്ലാതെ സമാശ്വസിപ്പിക്കാനുള്ള വാക്കുകള്‍ എന്നില്‍ നിന്നും അന്യം നിന്നു  പോയിരുന്നു...
        മാതാപിതാക്കളുടെ മരണത്തോടെ  ഒരു വീടിന്റെ ഭാരം ചുമലിലേറ്റി കടലുകടന്നു ഇങ്ങോട്ടെത്തിയ അനുചേച്ചിക്കും പറയാനുണ്ടായതു ഏറെ കേട്ടു പരിചിതമായ  വിസാതട്ടിപ്പ് കഥതന്നെയായിരുന്നു , അതിന്റെ കാഠിന്യം വാക്കുകള്‍കോണ്ട്  പറഞ്ഞറിയിക്കാന്‍ വയ്യെന്ന്‍ എപ്പോളും പറയുമായിരുന്നു ദത്തേട്ടന്‍.ഒരു അവധിക്കാലത്തു ഒരിടം വരെപോയിവരാം എന്ന് പറഞ്ഞു തുടങ്ങിയ യാത്രമധ്യേ ദത്തേട്ടന്‍ തന്നെയാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടിയ ദിനങ്ങളെ കുറിച്ചു പറഞ്ഞത്. ഒരു വിശുദ്ധ റമദാന്‍ മാസത്തില്‍ മുഷിഞ്ഞ വസ്ത്രമണീഞ്ഞു ഒരു കടയുടെ വരാന്തയില്‍ ഇരുന്നു കരയുന്ന അനുചേച്ചിയെ കണ്ടുമുട്ടിയത്  മുതല്‍ ദേരയിലെ മാംസകച്ചവടക്കാരുടെ കയ്യിലേക്ക് വലിച്ചറിഞ്ഞുകൊടുത്ത മലയാളിയെകുറിച്ചും,അവിടെനിന്ന് രക്ഷിച്ചു നാട്ടിലെ ഒരുസ്നേഹിതന്‍ മുഖേന ഒരു സുരക്ഷിത താവളത്തില്‍ എത്തിക്കുന്നത് വരേയുള്ള കാര്യങ്ങള്‍  പറയുമ്പോള്‍ ആ മുഖത്ത്  മാറിമറയുന്ന വേദനയും അമര്‍ഷവും എല്ലാം വായിച്ചെടുക്കാമായിരുന്നു.നഗര തിരക്കുകള്‍ പിന്നിട്ടു പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സ്ഥലത്തേക്കാണൂ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്  ക്ഷേത്രാന്തരീക്ഷ  പ്രതീതി ഉളവാക്കുന്ന ആ സ്ഥലം നമ്മില്‍ ഒരു പോസറ്റീവ് എനര്‍ജി നല്‍കുന്നതായിരുന്നു .നീണ്ടു കിടക്കുന്ന വരാന്തയിലൂടെ അയാളെ അനുഗമിച്ചു ഞാനും നടന്നു നിശബ്ദമായ ആ അന്തരീക്ഷത്തിന് പോറല്‍ ഏല്‍പ്പിക്കാതെയുള്ള ആ യാത്ര ചെന്നെത്തിയത് ചന്ദനത്തിരിയുടെ ഗന്ധം തങ്ങി നില്‍ക്കുന്ന ഒരു മുറിയിലേക്കാണൂ....വെളിച്ചം അധികം ഇല്ലാത്ത ആ മുറിയിലെ മൂലയില്‍ ചേര്‍ത്തിട്ടിരുന്ന കട്ടിലില്‍ ഒരുവശം  ചേര്‍ന്നിരുന്ന എല്ലിച്ചരൂപത്തിന്റെ കരങ്ങള്‍ ഗ്രഹിച്ചു അയാള്‍ ആ കട്ടിലില്‍ ഇരുന്നു,ഇരുണ്ട വെളിച്ചതിലും തീരെ എല്ലിച്ച ആ രൂപത്തിന്‍റെ കണ്ണുകളിലെ പ്രകാശം അവരുടെ ഗതകാല സൌന്ദര്യതിന്റെ പ്രതീകങ്ങള്‍ ആയിരുന്നു എന്നെനിക്ക് തോന്നി.അറിയുമോ നീ ഇവളെ എന്ന അയാളുടെ ചോദ്യം ആണൂ എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത് ഇല്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല ചരിച്ചു...എന്നെ അറിയില്ലേ എന്ന ആ സ്ത്രീയുടെ ചോദ്യം...പരിചിതമായ ആ ശബ്ദം ... അതേ അ...നു ചേ..ച്ചി എന്റെ അക്ഷരങ്ങള്‍ കൂടിച്ചേരുന്നുണ്ടായിരുന്നില്ല.ഒരായിരം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു ഒരുമിച്ച് ചോദിക്കാന്‍...പക്ഷേ ഒന്നിന്നും കഴിയാതെ നിര്‍നിമേഷനായി നില്‍ക്കാനെ എനിക്കു കഴിഞ്ഞുള്ളൂ...നീ അനുവുമായി സംസാരിച്ചിരിക്ക് ഞാന്‍ ഇവിടത്തെ ഓഫീസ് വരെ പോയിവരാം എന്ന്‍ പറഞ്ഞു അയാള്‍ പുറത്തേക്കിറങ്ങി...അവര്‍ ഇരുന്നിരുന്ന കട്ടിലിന്റെ ഒരു വശം ചേര്‍ന്നിരുന്നുവെങ്കിലും  ചോദ്യങ്ങള്‍ വന്നു നിറഞ്ഞതിനാലാവണം നിശബ്ദനായി ഇരിക്കാനെ കഴിഞ്ഞുള്ളൂ ....അവരുടെ ചോദ്യങ്ങള്‍ക്ക്  യാന്ത്രികമായി മറുപടി പറഞിരുന്നപ്പോളും എന്റെ മനസ്സ് ഒരു പിടിചോദ്യങ്ങളില്‍ പെട്ടുഴലുക ആയിരുന്നു.... അത്  മനസ്സിലാക്കിയാവണം അവര്‍ എല്ലാം ഇങ്ങനെ ഒരു വാചകത്തില്‍ ഒതുക്കിയത് " കുറെ പേരുടെ മാംസ ദാഹത്തിന്റെ ബാക്കി പത്രമാണ് കുട്ടി ഈ അവസ്ഥ എന്ന്‍ " യാത്ര പറയാന്‍ നേരം അവരുടെ നെറ്റികളില്‍ ചുംബിക്കാനാഞ്ഞ എന്നെ  സ്നേഹത്തോടെ തടഞ്ഞത് അവളിലെ രോഗമെന്നിലേക്ക് പകരും എന്ന ഭയത്താല്‍ ആണ് എന്ന്‍  നിനക്കു മനസ്സിലായോ എന്ന അയാളുടെ ചോദ്യവും ഞാന്‍ തേടികൊണ്ടിരുന്ന കുറെ ഉത്തരങ്ങള്‍ക്കിടയിലലിഞ്ഞു പോയി .വടിവോത്ത കയ്യക്ഷരങളാല്‍ സ്ഥിരമായി അയാളെ തേടിവന്നിരുന്ന കത്തുകള്‍ ക്കിടയിലെ അന്വേഷണങ്ങള്‍ പതിയെ വളര്‍ത്തിയ ബന്ധം ഒരു അമ്മയുടെ കരുതലോ ചേച്ചിയുടെ സ്നേഹമോ എല്ലാം ഉണ്ടായിരിന്നു ആ വരികളില്‍. ജീവന്‍ തുടിക്കുന്ന ഒരു കഥവായിക്കുന്ന പോലെ ഞാനവയല്ലാം വായിച്ചെടുക്കുമായിരുന്നു , സൈബര്‍ താളുകളില്‍ പലപ്പോളും കുറിച്ചിടുന്ന വരികള്‍ അവരുടേതായിരുന്നു ...
     ദേരയുടെ തെരുവുകളില്‍ ഒരു കൂട്ടം വയറിന്‍റെ വിശപ്പിനായി  ശരീരത്തിന് വിലപറഞ്ഞു നില്‍ക്കുന്ന സ്ത്രീകളും സംഭോഗേച്ഛയോടെ അവരോടു വിലപേശുന്ന ഇരുകാലിജന്തുക്കള്‍ ക്കിടയിലൂടെ  കടന്ന് പോകവെ ഞാനറിയാതെ എന്‍ കണ്ണുകള്‍ തേടിയത് ആ മുഖമായിരുന്നോ ..... അല്ല ദത്തേട്ടന്‍റെ ആ മാലാഖയുടെ സ്ഥാനം അങ്ങ് നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു..........

HARI MATHILAKAM

മതം എന്ന വിഷം



മനുഷ്യനെ ജാതിയുടെയും മതത്തിന്‍റേയും വര്‍ണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കണ്ടിരുന്ന ആ ഇരുളടഞ്ഞ കാലഘട്ടത്തില്‍ നിന്നും നാം എത്ര മാത്രം മുന്നോട്ട് പോയിട്ടുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയം ആണൂ എന്ന് തോന്നുന്നു ....അധ;കൃത വര്‍ഗ്ഗക്കാര്‍ എന്നൊരു വിഭാഗം ഇല്ല എന്നും വൃത്തിയുള്ളവര്‍ വൃത്തിയില്ലാത്തവര്‍ ,വിദ്യാഭ്യാസം ഉള്ളവര്‍ ,ഇല്ലാത്തവര്‍ ,പണമുള്ളവര്‍ പണമില്ലാത്തവര്‍ എന്നീ വത്യാസങ്ങള്‍ ഉള്ളൂ എന്ന് നമ്മെ ഉത്ബോധിപ്പിച്ച യുഗപുരുഷന്റെ വാക്കുകള്‍ക്ക് നാം ഇന്നും എത്രമാത്രം വിലകല്‍പ്പിച്ചിട്ടുണ്ട് .സ്വന്തം മതത്തിന്റെ മഹത്വം വിളിച്ചു പറയാന്‍,അത് മറ്റൊരു മതത്തേക്കാള്‍ മഹത്തരം എന്നു ആരെയോക്കേയോ ബോധിപ്പിക്കാനായി ഒരുകൂട്ടര്‍... ....മതത്തിന്റെ പേരില്‍ എന്തു നിങ്ങള്‍ നേടി എന്ന് ചോദിച്ചാല്‍ ഒന്നും ഇല്ല എന്ന്‍ തന്നെയാകും ഉത്തരം ..മതം എന്ന ചട്ടകൂടുകൊണ്ട് നമ്മള്‍ നേടിയത് എന്താണ് ....മനുഷ്യനെ ജാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചു സംവരണം കൊടുത്തുകൊണ്ട് തങ്ങള്‍,കൂട്ടത്തില്‍ ചെറിയവര്‍ ആണെന്ന അപകര്‍ഷതാബോധം അവനില്‍ സൃഷ്ടിക്കാന്‍ ആയതോ,ഇതേ മതം കൊണ്ട് തന്നെയാണ് മനുഷ്യനെ തൊട്ടു കൂടാത്തവന്‍ എന്നും തീണ്ടി കൂടാത്തവന്‍ എന്നും വേര്‍തിരിച്ചത്,മതത്തിന്റെ അടിസ്ഥാനത്തില്‍ നിന്നും സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണത്തിലേക്ക് നമ്മുടെ ഭരണവര്‍ഗ്ഗം ഇനിയുമെത്താത്തതും ഒരു പക്ഷേ അധകൃതര്‍ എന്ന വര്‍ഗ്ഗം സമൂഹത്തില്‍ ജാതി തിരിച്ചു തന്നെ വേണമെന്ന ആരുടെയൊക്കെയോ നിര്‍ബന്ധബുദ്ധിയാകണം.സ്വന്തം ഇനത്തെ തിരിച്ചറിയാനുള്ള കഴിവ് മൃഗങ്ങള്‍ക്ക് പോലുമുണ്ട് മനുഷ്യനില്ല എന്ന്‍ ഗുരു പറഞീടത്ത് തന്നെ നാം ഇപ്പോളും നില്‍ക്കുന്നു എന്നതാണൂ വസ്തുത.ഇന്നും ശരാശരി മലയാളിയുടെ മനസ്സില്‍ വര്‍ഗ്ഗ,വര്‍ണ്ണ ചിന്തകള്‍ നിലനിലനില്‍ക്കുന്നു എന്ന്‍ പറയുമ്പോള്‍ അതില്‍ തെല്ലും അതിശയോക്തിക്ക് ഇടമില്ല.നമ്മുടെ ഓരോരുത്തരുടേയും ചൂറ്റുവട്ടം ഒന്ന് കണ്ണോടിച്ചാല്‍ നമുക്കറിയാം മായ്ചിട്ടും മായാത്ത അയിത്തത്തിന്റെ പാടുകള്‍ മനസ്സില്‍ അവശേഷിച്ച ഒരു ഒരുസമൂഹത്തില്‍ ആണു നാം ജീവിക്കുന്നത്.താഴ്ന്ന ജാതിക്കാരന്‍റെ വീട്ടില്‍ നിന്നും ദാഹജലം പോലും കുടിക്കാത്തവരില്‍ ഗുരുവിന്റെ നാമധേയത്തിലുള്ള സംഘടനാപ്രവര്‍ത്തകര്‍ ഉണ്ട് എന്ന്‍ നാം തിരിച്ചറിയുമ്പോള്‍ ഇതൊരു പഞ്ഞിമരമായിരുന്നുവോ എന്ന ഗുരുദേവന്റെ ശങ്ക അസ്ഥാനത്തായിരുന്നില്ല എന്നതിലേക്ക് നാം എത്തിച്ചേരുന്നു.ചിലര്‍ സമൂഹത്തില്‍ അവരുടെ അധീശത്വം ഉറപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ മതം എന്ന ചട്ടക്കൂട് നമ്മുടെ സമൂഹത്തെ എത്രമാത്രം കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉത്തരമാണൂ ലോകമെങ്ങും എന്ന പോലെ നമ്മുടെ നാട്ടിലും നടക്കുന്ന ബോംബുസ്ഫോടനങ്ങളും അതിനെ മതത്തിന്റെ പേരിലുള്ള ന്യായീകരണവും.മത ചട്ടകൂടുകള്‍ക്ക് അപ്പുറം ജീവിക്കുന്നവന് സ്വര്‍ഗ്ഗം നഷ്ടമാകുമെന്നും അങ്ങ് നരകത്തില്‍ അവനെ ദൈവം എണ്ണയിലിട്ട് വറുത്തെടുക്കും എന്നുമുള്ള മുഡത്വം വിശ്വസിക്കുന്ന സമൂഹം ആണൂ ഇന്നും നമ്മുടേത്.പേരറിയാത്ത ഏതോ എഴുത്തുകാരന്‍ അല്ലെങ്കില്‍ ചിന്തകന്‍ എഴുതി വച്ച പുസ്തകങ്ങളോ ചിന്തകളോ മാത്രമാണൂ മതഗ്രന്ഥങ്ങള്‍ എന്ന്‍ നാം മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.ചാതുര്‍വര്‍ണ്ണത്തെ എതിര്‍ക്കുന്നവരും തള്ളിപരയുന്നവരും മതത്തേയും മതനിയമങ്ങളേയും പുല്‍കി ജീവിക്കുന്നു എന്നത് എത്ര വിരോധാഭാസമാണൂ...ദൈവം പോസ്റ്റുമാന്റെ കയ്യില്‍ കൊടുത്തുവിട്ടവയാണൂ മത ഗ്രന്ഥങ്ങള്‍ എന്ന മൂഡത്വം വിട്ടകന്നു അവിടെ അറിവിന്റെ വെളിച്ചം നിറയട്ടെ .

സെല്ലുലോയ്ഡ് ഉയര്‍ത്തുന്ന ചിന്തകള്‍





ബോംബേയില്‍ നിന്നും ചലച്ചിത്ര നിരൂപണം പഠിച്ചിറങ്ങി സ്വന്തമായൂണ്ടായ 100 ഏക്കര്‍ വസ്തു സിനിമ എന്ന തന്‍റെ മോഹസാക്ഷാത്കാരത്തിനായ് കയ്യൊഴിഞ്ഞ മഹാനായ ആ കലാകാരനെന്നും അവഗണനകള്‍ തന്നെ ആയിരുന്നു കേരളം നല്‍കിയത്.സംസ്ഥാന സർക്കാർ അവശകലാകാരൻമാർക്കായി 300 രൂപ പെൻഷൻ ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അപേക്ഷകരുടെ പട്ടികയിൽ ദാനിയേലുമുണ്ടായിരുന്നു. പക്ഷെ സൂക്ഷ്മപരിശോധനയിൽ മലയാളസിനിമയുടെ പിതാവിന്റെ അപേക്ഷ തള്ളപ്പെട്ടു.നിശ്ശബ്ദചിത്രമായതിനാൽ വിഗതകുമാരനെ മലയാളസിനിമയായി പരിഗണിക്കാനാവില്ലെന്നും ദാനിയേലിന്റെ സ്വദേശം അഗസ്തീശ്വരത്തായതിനാൽ അദ്ദേഹത്തിന്റെ മാതൃഭാഷ മലയാളംതന്നെയാണോ എന്നത് സംശയകരമാണെന്നും പരിശോധനാസമിതി വിലയിരുത്തി മലയാളം ആ പ്രതിഭക്ക് നല്‍കിയ ആദരം..മലയാറ്റൂര്‍ രാമകൃഷ്ണന്ടെയും  ,കെ കരുണാകരന്ടെയും ജാതി നിഷേധം തന്നെ യാണ് വിഗതകുമാരന് ആദ്യ മലയാളസിനിമ എന്നസ്ഥാനം നഷ്ടമായത് എന്ന്‍ സത്യമാണെന്ന് ചേലങ്ങാട്ട് ഗോപാലകൃഷ്ണനും,റോസി എന്ന ആദ്യനായികയെ കഥാപാത്രമാക്കി നഷ്ടനായിക എന്ന നോവല്‍ എഴുതിയ വിനുഏബ്രഹാമും പറയുന്നത് നാം മുഖവിലക്കേടുത്തേ മതിയായാകൂ.ചേങ്ങലാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ജെസി ഡാനിയലിന്റെ ജീവിത കഥയില്‍ മലയാറ്റൂരും,കെ കരുണാകരനും നടത്തിയ ജാതി നിന്ദ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്....കൌശലക്കാരനായ,കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയ നേതാവായ കരുണാകാരനെ മലയാളിക്ക് നല്ല വണ്ണം അറിയാവുന്നതാണൂ,അന്ധമായ മക്കള്‍ സ്നേഹമില്ലായിരുന്നു എങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഉന്നതങ്ങളില്‍ വിരാചിക്കേണ്ടിയിരുന്ന രാഷ്ട്രീയക്കാരന്‍ ആയിരുന്നു ലീഡര്‍ എന്ന രാഷ്ട്രീയ ചാണക്യന്‍.. ..///.ഒരു പക്ഷേ ഈഛരവാര്യര്‍ എന്ന ആ അച്ചന്റെ വേദനയുടെ ഒരംശം ദൈവം  കരുണാകരനായ് ബാക്കിവെച്ചതാകാം ലീഡറുടെ ജീവിതസായാഹ്നം. .പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരുബന്ധവുമില്ല ചില രാഷ്ട്രീയക്കാരെ മഹത്വവത്കരിച്ച് രാഷ്ട്രീയ ആചാര്യന്‍മാരായി,നവകേരള ശില്‍പികളായി  ചരിത്രം മാറ്റി  എഴുതാനുള്ള വ്യഗ്രത കരുകാണാരന്‍റെ കാര്യത്തിലും നമുക്ക് കാണാന്‍ ആകും.ഇത് കഴിഞ്ഞ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ജാതിവത്യാസം ആണെന്ന്‍ ധരിചാല്‍ അത് തീര്‍ത്തൂം യാഥാര്‍ത്യത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം ആയി പോകും ....ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞു പോയ മഹാനായ നടന്‍ തിലകന്‍ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ഇത്തരം ജാതി വേര്‍തിരിവിനെയും അതിന്റെ വ്യക്താക്കളെയും ചില അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടും എന്തു കൊണ്ടോ മാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്ക്  സമൂഹം ഒന്നും അത് ഏറ്റെടുത്തുകണ്ടില്ല...മലയാള സിനിമയുടെ പിതാവിനെ അഭ്രപാളികളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയ മതിലകത്തിന്റെ പ്രിയ പുത്രന് അഭിനന്ദനങ്ങള്‍  

ലേബലുകള്‍:

സായം സന്ധ്യയിലെ പ്രണയം





                         

എല്ലാവര്‍ഷത്തേയും പോലെ ചാറ്റല്‍ മഴയുമായാണ്  നാട് ഇത്തവണയുമെന്നെ സ്വീകരിച്ചത് ക്ളിയറന്‍സ്  കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോഴേക്കും മഴ കനത്തിരുന്നു..ഉറ്റവരെ ആദ്യം കാണാന്‍ കണ്ണുംനട്ട് നില്‍ക്കുന്ന പുഞ്ചിരിക്കുന്ന കുറെ മുഖങ്ങളും കടന്ന് ഞാന്‍ കാറിന്റെ പുറകുസീറ്റിലേക്ക് ചാഞ്ഞു .....നഗരബഹളങ്ങള്‍  കടന്ന് പച്ചപ്പട്ടണിഞ്ഞ വയലോരത്തുകൂടിയുള്ള റോട്ടിലൂടെയുള്ള യാത്ര... എന്ടെ നാടിന്റെ മാത്രം സൌഭാഗ്യമാണെന്ന് ഏവരോടും പറയാറുള്ള അതേ റോഡ് .. റോഡരികുചേര്‍ന്ന്  മഴയില്‍ നനഞ്ഞു വരുന്ന  രൂപത്തെ വളരെ അടുത്ത്  എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത് ...ബലഹീനമായ  കരങ്ങള്‍ ഗ്രഹിച്ചപ്പോള്‍ തണുത്ത്  വിറക്കുന്നുണ്ടായിരുന്നു ..പ്രായാധിക്യം കൊണ്ട്  വരണ്ടുപോയ ആ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍  ധാരയായ്  പെയ്തിറങ്ങുന്നു ...നെഞ്ചോട്  ചേര്‍ത്ത്  പിടിച്ചു കൈകൊണ്ട് ആ പുറങ്ങള്‍ തഴുകിയപ്പോള്‍ കരച്ചില്‍  തേങ്ങലായ്  പുറത്തേക്ക്  വന്നു എന്നെ തനിച്ചാക്കി അവള്‍ പോയി  മോനേ തീരെ ക്ഷീണിച്ച ..... പുറത്തേക്ക്  വരാത്ത ആ ശബ്ദം ....
    സ്നേഹിക്കപ്പെടാന്‍ വിധിയില്ലാത്ത എന്നാല്‍ ആത്മാര്‍ത്ഥ സ്നേഹത്തിന്റെ പ്രതിരൂപമായ ആ മനുഷ്യനെ ഞാന്‍ കുരുന്നിലേ കാണുന്നതാണ്  ..ഒരു വലിയ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റിയത്  കൊണ്ടോ വിശ്രമമില്ലാത്ത ജോലിഭാരംകൊണ്ടോ  കാണുന്നത് മുതല്‍ മുന്നോട്ട്  വളഞ്ഞു പുറകില്‍ കൈ കെട്ടി നടക്കുന്ന മനുഷ്യന്‍ ..ഒരു തനി നാട്ടിന്‍പുറത്തുകാരന്‍...ആ നാടിന്റെ ഒരു കാലഘട്ടത്തിലെ  സല്‍ക്കാര വേളകളീലെ  രുചി  ആ മനുഷ്യന്‍റെ കൈപ്പുണ്യമായിരുന്നു ..ഇത്  പോലൊരു ഭര്‍ത്താവും ഒരു ഭാര്യയേയും സ്നേഹിച്ചിട്ടുണ്ടാകില്ല  എന്ന അമ്മയുടെ വാക്കുകള്‍ പലയാവര്‍ത്തി  ഞാന്‍  മനസ്സില്‍  മുന്നേ പറഞ്ഞിരുന്നതാണ് ..
പറഞ്ഞു  കേട്ട,പാടി പുകഴ്ത്തിയ  പ്രണയ  കഥകളിലെ  നായകന്‍മാരേക്കാള്‍  എത്രയോ ഉന്നതങ്ങളില്‍  നില്‍ക്കുന്ന മനുഷ്യന്‍ ..കൌമാരവും ,യൌവനവും  കടന്ന്  ജീവിതത്തിന്‍റെ  സായാഹ്നത്തില്‍  തളര്‍ന്ന്  കിടക്കുന്ന  പ്രിയതമക്ക്  കണ്ണിമവെട്ടാതെ കൂട്ടിരുന്ന മനുഷ്യന്‍   ....അവരുടെ ആവിശ്യങ്ങളെ  ഒരു നോട്ടത്തിലൂടെ വരണ്ടുണങ്ങിയ അധരചലനങ്ങളിലൂടെ   തൊട്ടറിഞ്ഞിരുന്ന  സ്നേഹ നിധിയായ ഭര്‍ത്താവ്  .പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്ന മക്കള്‍ ഓരോരുത്തരായി  അത് തകര്‍ത്തെറിഞ്ഞപ്പോളും,തനിക്ക്  മുന്നേ മകന്‍ മറ്റൊരു ലോകത്തേക്ക്  പറന്നകന്നപ്പോളും ആ മനമിടറിയിരുന്നില്ല ...ദുരന്തങ്ങളോരാന്നായ്  പെയ്തിറങ്ങിയ ആ ജീവിതത്തില്‍  അവസാനത്തേതായിരുന്നു അവരുടെ  വീഴ്ച ..അതിന്  ശേഷം അയാളെ ആരും  പുറത്തേക്ക്  കണ്ടിട്ടില്ല  സന്ധ്യ മയങ്ങുമ്പോള്‍ പാതയോരം ചേര്‍ന്ന്  വീടണയുന്ന   പതിവ് അദ്ദേഹം എന്നേക്കുമായി  ഉപേക്ഷിച്ചു ...മരുന്നിന്‍റേയും കുഴംപിന്‍റേയും ഗന്ധം തങ്ങി നില്‍ക്കുന്ന മുറിയില്‍  അവരുടെ കട്ടിലിനരികില്‍  പ്രിയതമയുടെ തലമുടിയില്‍ തലോടികൊണ്ട്  ചിലപ്പോളൊക്കെ തളര്‍ന്ന ആ കൈകളില്‍  ചൂടു  പകര്‍ന്നു കൊണ്ട്  അദ്ദേഹമുണ്ടാകും  ..അവര്‍ ഉണരും മുന്നേ വീട്ടു ജോലികള്‍ കഴിഞ്ഞു കട്ടിലിനിരികിലെ  അഴിഞ്ഞു തുടങ്ങിയ ആ നെയ്ത്ത്  കസേരയില്‍  5 വര്‍ഷങ്ങള്‍  ഒരു ദിനം  പോലും തെറ്റിക്കാതെ...
 മുറ്റത്തെ ചെറിയ പന്തലിനുമപ്പുറത്ത് ആ ഒരു പിടി ചാരത്തിലേക്ക് നോക്കിയിരിക്കുമ്പോള്‍ പക്ഷേ ആ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നില്ല...അസ്ഥികള്‍ പെറുക്കിയ മണ്‍കൂടവും വെണ്ണീറും കടലമ്മക്ക് നല്കാന്‍ പോകുന്ന സഘത്തോട് ചേരുന്നില്ലേ യെന്നാരാഞ്ഞപ്പോള്‍ രണ്ട് തുള്ളി കണ്ണീരായിരുന്നു മറുപടി .... മുറ്റത്ത് അടിയന്തരം കൂടാനെത്തിയവരുടെ സദ്യയോരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.....ആള്‍ക്കൂട്ടത്തിലെങ്ങും അയാളെ കണ്ടില്ല .. ബന്ധുക്കള്‍ മദ്യം നുരയുന്ന ഗ്ലാസുകളൂമായി ആളൊഴിഞ്ഞ പന്തലില്‍ പുലവീടല്‍ ആഘോഷിക്കുമ്പോള്‍ ഞാന്‍ കണ്ടു ആ മുറിയിലെ അതേ നെയ്ത്തഴിഞ്ഞു തുടങ്ങിയ കസേരയില്‍ ഇടക്ക് ആരുടേയോ കരംഗ്രഹിക്കാനെന്ന പോലെ കൈകള്‍ നീട്ടി , ആളൊഴിഞ്ഞ കിടക്കയിലെ തലയിണകളില്‍ തഴുകി,ജനല്‍പാളികള്‍ക്കിടയിലൂടെ അവരെ അടക്കിയ മണ്ണിനുമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന പുല്‍നാമ്പുകളെ നോക്കി എന്തോ പിറുപിറുത്തുകൊണ്ട്   ആ മനുഷ്യന്‍..... കാലുകള്‍ യാന്ത്രികമായി എന്നെ ആ മുറിയിലേക്ക് നയിച്ചു ....ആ ചുമലില്‍ കൈവെക്കുമ്പോഴേക്കും കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടികരഞ്ഞുകൊണ്ട് ആ മനുഷ്യന്‍ എന്‍റെ ചുമലിലേക്ക് ചാഞ്ഞിരുന്നു....ചുമരിനോട് ചേര്‍ന്ന് നിന്ന്‍ ആ ചുമലുകളില്‍ തഴുകി വൃഥാ ആശ്വാസവാക്കുകള്‍ പരയാനേ  എനിക്കും കഴിഞ്ഞുള്ളൂ ......അവധി കഴിഞ്ഞു മണലാരണ്യത്തിലേക്കുള്ള മടക്കയാത്രക്കിടെ ഞാന്‍ കണ്ടു പാതയോരം ചേര്‍ന്ന് മുന്നോട്ടല്‍പ്പം കുനിഞ്ഞു കൈകള്‍ പുറകിലോട്ട് കെട്ടി അയാള്‍...... കൈകള്‍ കവര്‍ന്നു യാത്ര പറയുമ്പോള്‍ പ്രിയതമക്ക് യാത്രമൊഴിയേകിയിട്ടും അടര്‍ന്നുവീടാതിരുന്ന രണ്ട് കണ്ണീര്‍ ത്തുള്ളികള്‍ ഞാനറിയാതെ ആ കൈകളിലേക്ക് അടര്‍ന്നു വീണു .....കണ്ണടച്ചു കാറിന്റെ സീറ്റിലേക്ക് ചായുമ്പോള്‍ ചെറുചിരിയോടെ കൈകൊണ്ട് യാത്രയേകുന്ന ആ മനുഷന്റെ മുഖമായിരുന്നു മനസ്സില്‍...


ലേബലുകള്‍:

മാലാഖ പോലൊരു പെണ്‍കുട്ടി





അന്നൊരു തിങ്കളാഴ്ചയായിരുന്നു ഒരു ചെറുകഥ എഴുതി ബ്ളോഗിലേക്ക് പോസ്റ്റു ചെയ്തു,അധികമാരും എത്തിനോക്കില്ലെന്നറിയയാമെങ്കിലും...ഒരു ചെടി നട്ടു പൂവണിയുന്ന സുഖം എനിക്കീ പ്രവൃത്തി നല്‍കാറുണ്ട്....ഈ കുത്തി കുറിക്കലുകള്‍ വയറിന്‍റെ  വിശപ്പ് മാറ്റില്ലെന്ന തിരിച്ചറിവ് തുറന്നു വെച്ചിരിക്കുന്ന ഭക്ഷണപാത്രത്തിലേക്ക് ശ്രദ്ധ തിരിക്കാനെന്നെ പ്രേരിപ്പിച്ചു...അപ്പോളേക്കും  അത്താഴം മുടക്കിയായി ഒരു ഫോണ്‍ ..ഈ മണലാരണ്യത്തില്‍ പൊന്നുകൊയ്യാമെന്ന മോഹവുമായി വന്നവന്‍ .. നിങ്ങള്‍ക്കവനെ എന്റെ അനുജനോ സുഹൃത്തോ ഒക്കെ ആയി കാണാം...എനിക്കിപ്പോളും  നിശ്ചയമില്ല ഇതില്‍ ഏതാണ്‍ അവന്‍ എനിക്കെന്ന്... തുടങ്ങിയതിങ്ങനെയാണ്
ഡാ നിനക്കൊരു കഥ എഴുതാമോ....
എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല കാരണം എന്‍റെ കുത്തി കുറിക്കലുകള്‍ നല്ലതെന്ന് പറയുന്നത് എന്നെ ഏറെ സ്നേഹിക്കുന്ന ചിലരാണ്  അത് മിക്കവാറും എന്നോടുള്ള സ്നേഹക്കൂടുതല്‍കൊണ്ട് പറയുന്നതാണെന്നും എനിക്കറിയാം..
സാമാന്യം ഭേദപെട്ട ഒരു പച്ച മലയാളമാണ് എന്‍റെ ചിരിക്കായി അവനില്‍ നിന്നും മറുപടി കേട്ടത് ....ഞാന്‍ ഒരു പ്രത്യേക മൂഡില്‍ ആണ് ഹരി കുറെ നാളായി എന്റെ മനസ്സിന്റെ നഷ്ട നൊമ്പരമാണ് അവള്‍  ഇനിയും കാണാത്ത ഇനിയോരിക്കലും കാണാന്‍ പറ്റാത്ത ലോകത്തേക്ക് പറന്നകന്ന കുഞ്ഞേട്ടാ എന്ന്‍ എന്നെ വിളിച്ചിരുന്ന എന്‍റെ കുഞ്ഞു പെങ്ങള്‍...പറഞ്ഞു തുടങ്ങുമ്പോഴേക്കും അവന്‍റെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു..ആ കണ്ണുകള്‍ ഈറനണിയുന്നത് എനിക്കു കാണാതെ കാണാമായിരുന്നു.
.ചെറിയ ഒരു നിശബ്ദതയ്ക്ക് ശേഷം അവന്‍ തുടര്‍ന്നു...നാട്ടില്‍ നിന്നും ജോലി തേടി ദുബായില്‍ എത്തിയ ദിവസങ്ങള്‍ ..ജോലിതേടിയുള്ള അലച്ചിലിനൊടുവില്‍ അന്ന് പ്രചാരത്തിലിരുന്ന ഓര്‍ക്കൂട്ടിലായിരുന്നു അധിക സമയവും ചിലവഴിച്ചിരുന്നത് അങ്ങിനെയാണ്‍ ഞാന്‍ അവളുടെ പ്രൊഫൈല്‍ കാണുന്നത്..പതിവു പോലെ പരസ്പരം പരിചയ പെടലുകള്‍..ചാറ്റിങ് ദിവസം ചെല്ലുംതോറും മിനിട്ടുകളില്‍ നിന്ന്‍ മണിക്കൂറുകളിലേക്ക് നീണ്ടു പോകുമായിരുന്നു..ഒരു അനിയത്തി കുട്ടിയുടെ സ്നേഹം തൊട്ടറിഞ്ഞ ദിവസങ്ങള്‍....വര്‍ണ്ണചിറകുമായി പറന്ന് നടക്കുന്ന ചിത്രശലഭത്തിന്റെ രൂപമായിരുന്നു എന്‍റെ കുഞ്ഞനിയത്തിക്ക് ഞാനറിയാതെ എന്‍റെ മനസ്സ് നല്‍കിയിരുന്നത്...നിറങ്ങളേയും,പൂമ്പാറ്റകളേയും..മുത്തശ്ശി കഥകളേയും ഒക്കെ വല്ലാതെ സ്നേഹിച്ചിരുന്ന ...ഒരു പനിനീര്‍ പൂവിന്റെ നൈര്‍മ്മല്ല്യമുള്ള കുട്ടി എനിക്കറിയില്ല എങ്ങിനെ അവളെ പറ്റി നിന്നോടു പറയണമെന്ന്..ജീവിത വഴിത്താരയില്‍ കുറെ മുഖങ്ങളെ അവള്‍ക്ക് ശേഷവും മൂന്നും പല വേഷങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട് പക്ഷേ.....എന്‍റെ കുഞ്ഞ് പൂമ്പാറ്റയെ പോലെ ഒരാളെ ഇനി കാണുമെന്ന്  എനിക്ക് തോന്നുന്നില്ല...ജോലി അന്വേഷിച്ചുള്ള അലച്ചില്‍ കഴിഞ്ഞു നിരാശനായി റൂമിലേക്കെത്തുമ്പോളെന്നും എന്നെതേടി ഫോണ്‍ എത്താറുണ്ട്.....ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയേക്കാള്‍ പക്വതയോടെ എന്നെ ആശ്വസിപ്പിക്കുകയും എന്നിലെ ആത്മവിശ്വാസത്തെ കെടാതെ കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കാറുമുണ്ട്..വിസാ കാലാവധി കഴിഞ്ഞു നാട്ടിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പതിവ് സമയത്ത് അന്ന്‍ എന്നെ തേടി ആ കോള്‍ വന്നില്ല ചാറ്റ് വിന്‍റോയും അനാഥം.....രാവേറെ കാത്തിരുന്നു പക്ഷേ വിളിയോ...മെസേജോ ഉണ്ടായില്ല....എന്തോ ഒരു വല്ലായ്മ.....അറബിയിലും ഇങ്ഗ്ളീഷിലുമുള്ള സ്വീച്ഡ് ഓഫ് സന്ദേശമാണ് വിളിക്കുമ്പോള്‍ കിട്ടുന്ന മറുപടി...രാത്രിയുടെ ഏതോ യാമത്തില്‍ നിദ്രയെന്നെ പുല്‍കിയത് ഞാനുമറിഞ്ഞിരുന്നില്ല...ഫോണ്‍ ശബ്ദം കേട്ടാണു ഞാന്‍ എണീറ്റത് അതവളുടേതായിരുന്നു....സങ്കടമോ പരിഭാവമോ സന്തോഷമോ എനിക്കറിയില്ല എന്തു വികാരമാണ് എന്നിലാമാത്രയില്‍ ഉണ്ടായതെന്ന് ഹലോ... അപരിചിതമായ ഒരു ആണ്‍ ശബ്ദം ഞാന്‍ കുഞ്ഞുമോളുടെ എട്ടനാണ് അവളുടെ സ്കൂള്‍ വണ്ടി ഇന്നലെ ഒരു അപകടത്തില്‍ പെട്ട് ഒരു കാലിന് ഒടിവ് പറ്റിയിട്ടുണ്ട്..പിന്നെ ചെറിയ മുറിവുകളും...പപ്പയേം മമ്മിയേം കഴിഞ്ഞു നിങ്ങളോട് സംസാരിക്കണമെന്നാണ് അവള്‍ പറഞ്ഞത്..മറുവശത്ത് സംസാരശേഷിയെ നഷ്ടപെട്ടോരു അവസ്ഥയായിരുന്നു എന്‍റേത്......തീരെ ക്ഷീണിച്ച കുഞ്ഞേട്ടാ എന്ന വിളി ഞാന്‍ കേട്ടു ..വാവേ .... എന്താ പറ്റിയത് എന്‍റെ കുട്ടിക്ക് എന്ന് പറയുമ്പോളേക്കും എന്‍റെ വാക്കുകള്‍ മുറിഞ്ഞു പോയിരുന്നു..ഒരു ചിരിയാണ് എനിക്ക് അപ്പുറത്ത് നിന്നും മറുപടിയായി കിട്ടിയതു അയ്യേ ഇത്രേയുള്ളൂ എന്‍റേട്ടന്‍..എന്തിനാ കരയണേ എനിക്കൊന്നുമില്ല  ഏട്ടാ....ഏട്ടന്‍റെ കൂട്ടിക്കൊന്നുമില്ലാട്ടോ..ഏത് ഹോസ്പിറ്റലിലാ കിടക്കുന്നേ ഞാന്‍ ഇതാ ഇപ്പോള്‍ തന്നെ വരാം അപ്പോളേക്കും ഞാന്‍ കോണിപ്പടികള്‍ ഇറങ്ങി റോട്ടില്‍ എത്തിയിരുന്നു...വേണ്ട കുഞ്ഞേട്ടാ ഏട്ടന്‍ വരണ്ട എട്ടനെ കണ്ടാല്‍ എനിക്ക് സങ്കടാവില്ലേ..അതോണ്ടല്ലേ വരണ്ടാട്ടോ..കുഞ്ഞേട്ടന്‍ നല്ല കുട്ടിയായിട്ട് നാട്ടില്‍ പോയിട്ട് വാ അപ്പോളേക്കും എനിക്ക് സുഖാവും.എനിക്ക് മറുപടിയൊന്നുമുണ്ടായില്ല,റൂമിലേക്ക് തിരിച്ചു കയറുമ്പോള്‍ പടവുകള്‍ക്ക് ഏറെ നീളമുള്ളതായി തോന്നി എന്റെ ചിന്തകള്‍ പോലെ അവക്കുമന്ത്യമില്ലാത്തത് പോലെ ......യാന്ത്രികമായ ഒരു ദിനമായിരുന്നു അന്ന് സുഹൃത്തും ബന്ധുവുമായ ഏട്ടന്‍ വസ്ത്രങ്ങള്‍ അടുക്കിവെച്ച ബാഗും ടിക്കറ്റും പാസ്പോര്‍ട്ടും എന്നിലേക്ക് നീട്ടിയപ്പോള്‍ അറിയാതെ ഞാന്‍ വിതുമ്പി പോയോ .....ബര്‍ദുബായില്‍ നിന്നും ടാക്സിക്ക് പുറകിലിരുന്ന്  എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങവേ എന്നെ കടന്ന് പോകുന്ന അംബരചുംബികളായ കോണ്‍ക്രീറ്റ് സമുച്ചയങ്ങളും കടന്ന്‍ എന്റെ ചിന്തകള്‍ കാട് കയറിയിരുന്നു....ഇനി ഈ മഹാനഗരത്തിലേക്ക് വരുമോ എന്നറിയില്ല...എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ എന്‍റെ കുഞ്ഞനിയതിയെ എനിക്ക് തന്ന മണല്‍ നഗരിയെ അടിയിലാക്കി ആകാശപറവ ഉയര്‍ന്ന് പൊങ്ങി... താഴെ തീപ്പെട്ടി കൂടുകള്‍ പോലെ അടുക്കിവെച്ചിരിക്കുന്ന കെട്ടിടങ്ങളിലൊന്നില്‍ അവള്‍ ഉണ്ടാകും....വേദന കൊണ്ട് പുളയുമ്പോളും സ്നേഹത്തോടെ എന്നെ യാത്രയാക്കിയ എന്‍റെ പൂമ്പാറ്റ...സഹയാത്രികന്‍ കാണാതെ അടര്‍ന്ന് വീഴാന്‍ വെമ്പിയ കണ്ണീര്‍ തുടച്ചു മുകളിലെ ഡ്രോയില്‍ നിന്നും ബാഗേടുത്ത് ചെക്കിന്‍ ലക്ഷ്യമാക്കി നടന്നു മൂന്ന് മാസങ്ങള്‍ക്ക് ശേഷം എന്‍റെ നാട്ടില്‍....ഒന്നും ചെയ്യാനില്ലാത്ത ദിവസങ്ങള്‍...വീണ്ടും പഴയ മൊബൈല്‍ കമ്പനിയിലെ ജോലി ...പതിവിലും നേരത്തെ അന്ന് കിടക്കയിലേക്ക് ചായാന്‍ തുടങ്ങവേ ചാറ്റ് വിന്‍റോയില്‍ കുഞ്ഞുമോളുടെ മേസ്സേജ് ഞാന്‍ പോവാണു ഏട്ടാ.....തിരിച്ചു മറുപടി ടൈപ്പ് ചെയ്യുന്നതിന് മുന്നേ ചാറ്റ് വിന്‍റോ നിര്‍ജ്ജീവമായിമാറിയിരുന്നു..വൈകാതെ എന്നെ തേടി ആ കോള്‍ എത്തി അപ്പുറത്ത് തേങ്ങലോടെ അവളുടെ  ഏട്ടന്‍ കുഞ്ഞുമോള്‍ ‍... പോയി ... ....ചാരിനിന്നിരുന്ന ചുമരില്‍ ഇഴുകി ഇരുന്നുപോയി ഞാന്‍..  കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി എനിക്ക് ......അമ്മയുമൊത്ത് അവസാനമായി അവളെ ഒരുനോക്കൂ  കാണാന്‍ എറണാകുളത്തേക്ക് ......പരിചയപ്പെട്ടത് മുതലുള്ള അവളുടെ കുസൃതിയും ചിരിയും തമാശയും ചെറിയ പിണക്കങ്ങളുമെല്ലാം എന്‍റെ ചിന്തകളിലൂടെ കണ്ണീര്‍ത്തുള്ളികളായ് പെയ്തിറങ്ങി .....ഏട്ടന്‍ എന്‍റെ കല്ല്യാണത്തിന് എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ അമ്മയോടും അച്ചനോടും പറയും ഇത് ഞാന്‍ നിങ്ങള്‍ക്ക് തരുന്ന എന്‍റെ വിവാഹ സമ്മാനമാണ്  .... ഞാന്‍ വേറൊരാളുടേതാകുമ്പോള്‍ അമ്മയേം അച്ചനേയും എന്നെക്കാള്‍ സ്നേഹിക്കാന്‍ ഒരാള്‍ എന്‍റെ ഏട്ടന്‍ ആ വീട്ടിലേക്ക് കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ എനിക്കവളുടെ വാക്കുകള്‍ അശരീരിയായ് മുഴങ്ങുന്നത് പോലെതോന്നി....ചന്ദനത്തിരിയുടെ മരണഗന്ധം അവിടമാകെ തളംകെട്ടി നിന്നിരുന്നു.....വെള്ളയില്‍ പുതപ്പിച്ചു കിടക്കുന്ന എന്‍റെ വാവ എന്നെകണ്ടപ്പോള്‍ ഏട്ടാ എന്ന്‍ വിളിച്ചുവോ......ആ കുസൃതി ചിരിയുണ്ടോ ചുണ്ടുകളില്‍.....ആരൊക്കെയോ എന്റെ കയ്യില്‍ മുറുകെ പിടിക്കുന്നുണ്ടായിരുന്നു .....ഏട്ടന്‍ വന്നിരിക്കുന്നു കുട്ടീ കണ്ണുതുറക്കൂ എന്ന കുഞ്ഞോളുടെ അമ്മയുടെ വാക്കുകള്‍ എന്‍റേത് കൂടിയായിരുന്നു അവസാനമായി ആ നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് വച്ചു ഞാന്‍ തിരിച്ചിറങ്ങി ആരോടും യാത്രപറയാതെ......ഒന്ന് പൊട്ടികരയാന്‍ പോലുമാകാതെ .............കാര്‍മേഘങ്ങള്‍ നിറഞ്ഞ മാനം നക്ഷത്രങ്ങളേയും ചന്ദ്രനേയും മറച്ചു പിടിച്ചിട്ടും ഒരു നക്ഷത്രമെന്നെ നോക്കി  ചിരിക്കുന്നത് ഞാന്‍ അന്നാദ്യമായ് കണ്ടു  ഇവിടെ ഈ മണലാരണ്യത്തിലും ഞാനവളെ കാണാറൂണ്ട് രാത്രിയുടെ ഏകാന്തതയില്‍ മെല്ലെയേന്‍റെ കാതില്‍ ഏട്ടാ എന്ന് വിളിക്കാറുണ്ട് .....
ഫോണ്‍ കട്ടുചെയ്യുമ്പോള്‍ എനിക്കവന്‍റെ തേങ്ങല്‍ കേള്‍ക്കാമായിരുന്നു....ഒന്നും പറയാനോ ആശ്വസിപ്പിക്കാനോ വാക്കുകള്‍ ഇല്ലാതെ ഇരിക്കാനേ എനിക്കും കഴിഞ്ഞുള്ളൂ.....

വിഷുക്കാല സ്മരണകള്‍


വാര്‍ഷിക പരീക്ഷകള്‍ കഴിഞ്ഞു ആദ്യമെത്തുന്ന ആഘോഷമായതിനാല്‍ വിഷു ആഘോഷിക്കാന്‍ ഇരട്ടി ഉത്സാഹമായിരുന്നു.പൂത്തിരിയും കമ്പിത്തിരിയും മത്താപ്പൂവും പടക്കവുമൊക്കെയായി വിഷു ആഘോഷിച്ചിരുന്ന കാലം മനസ്സിലെന്നും ആനന്ദം പകരുന്ന ഓര്‍മ്മകളാണ്. രാവിലെ കുളിച്ചു വരുമ്പോള്‍ അമ്മൂമ നല്‍കിയിരുന്ന  വിഷുകൈനീട്ടം ഒറ്റരൂപാ തുട്ടായിരുന്നു എങ്കിലും അതിന്‍റെ മൂല്യം അന്നുമിന്നും വിലമതിക്കാനാകാത്തതാണു.കണ്ണുകള്‍ പൊത്തിപ്പിടിച്ച് അമ്മ രാവിലെ കള്ളകൃഷ്ണനെ കണികാണാന്‍ കൊണ്ടുപോകുമായിരുന്നൂ.കാലം ഓടിമറഞ്ഞപ്പോള്‍ അമ്മൂമയും കാലയവനികക്കുള്ളില്‍ മറഞ്ഞു പോയി.അച്ചനുമമ്മയും പത്തുരൂപാ കൈനീട്ടം തരുമായിരുന്നു എങ്കിലും അത് സ്വീകരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം അമ്മുമ തന്നിരുന്ന ആ ഒറ്റ രൂപാ തുട്ടായിരുന്നു. (ഇന്നെന്‍റെ മകള്‍ക്ക് അമ്മ ഒറ്റരൂപ കൊടുക്കുമ്പോള്‍ അവള്‍ കൊഞ്ചി ചിരിക്കുന്നത് കാണുമ്പോള്‍ അമ്മക്ക് അമ്മൂമയുടെ മുഖമാണോ എന്ന് തോന്നാറുണ്ട്).
     കൌമാരം കടന്നു വന്നപ്പോള്‍ ആഘോഷങ്ങളെല്ലാം അവള്‍ക്കു സമ്മാനം നാല്‍കാനുള്ള വേളകളായ്, കാലം അവളെ വേറെയോരാളുടേതാക്കിയതും ഒരു വിഷുകാലത്തായിരുന്നു.ഇന്നെന്‍ ജീവിത സഖിയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയതും ജീവിതം ഈ മണലാരണ്യത്തിലേക്ക് പറിച്ചു നട്ടതും മറ്റൊരു വിഷു വിനായിരുന്നു.ആഘോഷമെന്നാല്‍ മദ്യം നുരയുന്ന ഗ്ളാസും കാതടപ്പിക്കുന്ന സംഗീത ഘോഷവും എന്ന രീതിയിലേക്ക് മലയാളി മാറിയിട്ട് നാളേറെയായി എങ്കിലും പ്രവാസി എന്ന വര്‍ഗ്ഗമിന്നും മറ്റേതൊരു ആഘോഷമെന്ന പോലെ വിഷുവും നെഞ്ചിലേറ്റുന്നു.കാതങ്ങള്‍ക്കപ്പുറം കര്‍ണ്ണികാരപൂക്കളാല്‍ നിറഞ്ഞ ഒരു താഴവര എന്നുമവന്റെ കിനാവുകളെ മഞ്ഞ പട്ടണിയിക്കാറുണ്ട്. ചരലിട്ട റോട്ടിലൂടെ വാടകക്കെടുത്ത സൈക്കളില്‍ കൂട്ടുകാര്‍ക്കുമൊത്ത് പായുന്നതും രക്തം കിനിയുന്ന മുട്ടിലേക്ക് കമ്മ്യൂണിസ്റ്റ് പച്ച പിഴിഞ്ഞോഴിച്ചിരുന്നതും കാലം തെറ്റി പൂക്കുന്ന കണികൊന്ന മരത്തിനടിയിലിരുന്ന് കൂട്ടുകാരുമൊത്ത് പൊളിപറഞ്ഞിരുന്നതും,അമ്മയെ കാണാതെ പറങ്കിയന്ടീ കട്ടെടുത്ത് പകരം പടക്കം മേടിച്ചിരുന്നതും എല്ലാം ഇന്നലെ നടന്ന പോലെ കണ്‍മുന്നില്‍ തത്തികളിക്കുന്നു.ഗള്‍ഫ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ മണല്‍ തടവറയില്‍ ഇനിയെത്രകാലം ആ ഗതകാല സ്മരണകളില്‍ ജീവിക്കും എന്നറിയില്ല..  നമ്മുടെ നാടിന്റെ മണമാണ് വിഷുവും ഓണവുമെന്നോക്കെ ഇന്ന് ഞാന്‍ അറിയുന്നു .കീ കൊടുത്ത പാവകണക്കെ ഈ മണലാരണ്യത്തിലിരുന്ന് ദിവസങ്ങള്‍ തള്ളി നീക്കവേ എന്‍മനം കൊതിക്കുന്നു വിഷു പക്ഷിയുടെ പാട്ടൊന്ന് കേള്‍ക്കാന്‍..ഒരുകുല കര്‍ണ്ണികാരപ്പൂക്കള്‍ കാണാന്‍..നടക്കില്ലയെന്നറിയാമെങ്കിലും അമ്മൂമയില്‍ നിന്നും ഒരിക്കല്‍ കൂടി കൈ നീട്ടം മേടിക്കാന്‍..
സ്നേഹിക്കാന്‍ അറിയാവുന്ന   എല്ലാവര്‍ക്കും ഐശ്വര്യ സമൃദ്ധമായ ഒരു വിഷു ആശംസിക്കുന്നു

പ്രണയകാലത്തിന്‍റെ ഓര്‍മ്മക്ക്


       തെഴുതുമ്പോള്‍  നീലപാട്ടുപാവാടയുമണിഞ്ഞു അധരത്തില്‍ മന്ദസ്മിതവുമായി വന്നിരുന്ന  പെണ്‍കൊടിയുടെ  തെല്ലോന്നു മാഞ്ഞമുഖം  എനിക്ക് കാണാം, കാലം അവളൂടെ മുഖം എന്‍റെഓര്‍മ്മകളില്‍ നിന്ന്‍ കുറച്ചൊക്കെ കവര്‍ന്നെടുത്തു എങ്കിലും നീല പാട്ടുപാവാടയും വെള്ള മുത്തു മാലയും നെറ്റിയിലെ ചന്ദനകുറിയും ഇന്നും മായാതെ ഓര്‍മ്മകളെ പ്രണയാതുരമാക്കുന്നു...ആദ്യ കാമൂകി എന്ന പറയാമോ എന്നെനിക്കറിയില്ല..... പ്രണയം രണ്ടുപേര്‍ തമ്മിലുള്ള ഹൃദയവികാരങ്ങളുടെ കൈമാറ്റം ആണെങ്കില്‍ എന്‍റേത് ഒരു പക്ഷേ പറയാതെ പോയ ഒന്നാകാം.....ഓരോ തവണകാണുമ്പോളും പറയാന്‍ എന്തൊക്കെയോ മനസ്സില്‍  കരുതിവെക്കുമായിരുന്നു പക്ഷേ ആ പ്രണയ മന്ദസ്മിതത്തിന് മറുപടിയായ് ഒരു ചിരിയിലെന്‍റെ പ്രണയം ഒതുങ്ങുമായിരുന്നു...............കലാലയദിനത്തിന്റെ അവസാനനാളുകളില്‍ ഒന്നില്‍ എന്‍റെപ്രണയം തുറന്നു പറഞ്ഞപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു ആ കണ്ണുകളിലെ തിളക്കം..എന്നും എനിക്ക് സമ്മാനമായി തരാറുള്ള അതേ മന്ദസ്മിതം തന്നുകൊണ്ട് അവള്‍ നടന്നകന്നു.....ഓട്ടോഗ്രാഫിലെ വിരസമാര്‍ന്ന ഡയലോകുകള്‍ മറിച്ച് നോക്കവെ ഹൃദയംകൊണ്ടെഴുതിയ ആ വരികള്‍ ഞാന്‍ കണ്ടു........അതിലെ വാക്കുകള്‍ പങ്കുവെക്കാന്‍ എനിക്കാകില്ല അതിന്റെ പോരുള്‍ ഇങ്ങനെ ആയിരുന്നു എന്നോടു പ്രണയം തുറന്നു പറഞ്ഞാല്‍ എനിക്ക് നിരസ്സിക്കേണ്ടി  വരുമായിരുന്നു പക്ഷേ അത് എന്റെ മനസ്സിനെ മുറിപ്പെടുത്തും...............ആ മനസ്സിനെ മുറിപ്പെടുത്താന്‍ എനിക്കാകില്ലായിരുന്നു...വെള്ളമുത്തുമാലയാല്‍ ചുറ്റിയ ഹൃദയവര്‍ണ്ണപനിനീര്‍ പൂവില്‍ ഞാന്‍ ഞാന്‍ എന്ടെ പ്രണയം ഒരിക്കല്‍ കൂടി അവള്‍ക്ക് കൊടുത്തു ആ കാര്‍കൂന്തലുകള്‍ക്കിടയില്‍ വെക്കാതെ ആ പനിനീര്‍പ്പൂവ് ഹൃദയത്തോട് ചേര്‍ത്ത് വച്ച് അകന്ന്‍ പോകുമ്പോളും എനിക്കിഷ്ടപ്പെട്ട നീലപാട്ടുപാവാടയായിരുന്നു അവളൂടെ വേഷം .....വീണ്ടുമൊരിക്കല്‍ കൂടി പ്രണയം എന്നില്‍ മോട്ടിട്ടു പ്രണയം എന്തെന്ന്‍ എന്നെ അറിയിച്ച അറിയിച്ചു കൊണ്ടിരിക്കുന്ന എന്റെ പ്രിയതമ....ഇന്ന് ഞാന്‍ അറിയുന്നു ആ മൌനം അന്നൂ ഭേദിച്ചിരുന്നെങ്കില്‍ എന്‍റെജീവിതത്തില്‍ പ്രണയത്തിന്റെ  പൂക്കാലം തീര്‍ത്ത എന്ടെ പ്രിയതമയെ എനിക്ക് കിട്ടുമായിരുന്നില്ല........ഓട്ടോഗ്രാഫിന്റെ അവസാന ഇതളില്‍ അവളെഴുതിയിരുന്ന " അസ്തമയം ആണെന്ന്‍ കരുതി വിഷമിക്കേണ്ട  യഥാര്‍ത്ഥ സൂര്യോദയം കാത്തിരിക്കു" എന്ന വാക്കുകള്‍ അന്വര്‍ത്ഥമായി......... പ്രണയാതുരമായ മണ്‍സ്സുകള്‍ ഉള്ളിടത്തോളം പ്രണയിക്കാനായി ഒരുദിനത്തിന്റെ ആവിശ്യകത അപ്രസക്തം തന്നെ എങ്കിലും  എന്നില്‍ നിണകന്നു പോയ പ്രണയദിനങ്ങളെ എന്റെ ചിന്തകളിലേക്കടുപ്പിച്ച പ്രണയദിനമേ നിനക്കു നന്ദി ............

ലേബലുകള്‍:

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds