Wednesday 2 October 2013 |
0
അഭിപ്രായ(ങ്ങള്)
മൂകത തളം കെട്ടിനിന്നിരുന്ന ജനസഞ്ചയത്തിന് ഇടയിലൂടെ നടക്കുമ്പോള്‍ ദത്തേട്ടന്‍റെ കൈകള്‍ എന്‍റെ ചുമലില്‍ അമരുന്നുണ്ടായിരുന്നു ......വെള്ളപുതപ്പിച്ചു കിടക്കുന്ന അനു ചേച്ചിയുടെ ചുണ്ടുകളില്‍ ചുംബനം നല്‍കുമ്പോള്‍ അടര്‍ന്ന് വീണ കണ്ണീര്‍ പൂക്കള്‍ക്കു രക്തവര്‍ണ്ണമായിരുന്നുവെന്നു എന്ന്‍ എനിക്ക്തോന്നിയതാവണം..സംശയ ദൃഷ്ടിയോടുള്ള ഒരു കൂട്ടം കണ്ണുകള്‍ക്കിടയില്‍നിന്ന് ടാക്സിയുടെ പുറക് സീറ്റിലേക്ക് ഇരിക്കുന്നതിന് മുന്നേ ആ മനുഷ്യന്‍ കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു തുടങ്ങിയിരുന്നു അതുവരെ അനുഭവിച്ചറിഞ്ഞതൊന്നും പ്രണയമല്ലായിരുന്നുവെന്ന് ഞാനറിഞ്ഞത് അവരില്‍ നിന്നായിരുന്നു ...ഒരു പക്ഷേ ആ പ്രണയതീഷ്ണത തൊട്ടറിഞ്ഞ മൂന്നാമതൊരാള്‍ ഞാന്‍ മാത്രമായിരിക്കണം .....
വഴികാഴ്ചകളെ പിന്നിലേക്ക് തള്ളിവിട്ടുകൊണ്ട് മുന്നേറുന്ന യാത്രയെന്നെയും ഗതകാല സ്മരണകളിലേക്ക് നയിച്ചു ... വിരസമായ ദിനങ്ങള്‍ക്ക് വിരാമമിടാന്‍ ചങ്ങാതി മാരെകാണാനുള്ള യാത്രകളിലൊന്നിനിടയില്‍ ആ മനുഷ്യനെ പരിചയപെടുമ്പോള്‍ യാത്രകള്‍ക്കിടയിലുള്ള സ്ഥിരം പരിചയപ്പെടലുകളി ലൊന്നായേ കരുതിയിരുന്നുള്ളൂ ...ഫോണ്‍വിളികളില്‍ നിന്നും ചാറ്റിംഗ് റൂമിലേക്കും അവിടെ നിന്ന്‍ ഒരനുജന്‍റെ സ്ഥാനത്തും എത്തിച്ചേരാന്‍ ദിനങ്ങളേറെ വേണ്ടി വന്നില്ല ...വാരാന്ത്യ യാത്രകളുടെ ലക്ഷ്യം ചങ്ങാതി മാരുടെ റൂമില്‍ നിന്ന്‍ മാറി ദത്തേട്ടന്‍റെ അടുത്തേക്കായദിനങ്ങള്‍ ...ദുബായിലെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള കൃത്രിമ തടാക കരയിലെ കോണ്‍ക്രീറ്റ് ബെഞ്ചില്‍ എന്നെയും കാത്ത് നീട്ടിവളര്‍ത്തിയ താടിയും അലസമായി പാറികിടക്കുന്ന മുടിയുമായി ഇരിക്കുന്ന മനുഷ്യനെ ഒരേട്ടന് തുല്യം സ്നേഹിച്ചു തുടങ്ങിയത് ആ മനസ്സിന്റെ നന്മ അടുത്തറിഞ്ഞത് മുതലാകണം ..പൊയ്മുഖങ്ങളെ കൊണ്ട് നിറഞ്ഞ ഈ മണലാരണ്യത്തില്‍ ഞാന്‍ കണ്ടുമുട്ടിയ പച്ചയായ മനുഷ്യന്‍ ......ഒരു പെണ്ണിനെ പ്രണയിച്ചതിന്റെ പേരില്‍ ലോകം ഭ്രാന്തന്‍ എന്ന് വിളിച്ചവന്‍ ...പരിഹാസശരം കൊണ്ട് ആ മനസ്സിനെ നോവിക്കാതിരുന്നവരില്‍ ഒരാളായത് കൊണ്ടാകണം അനുചേച്ചിക്കുമെന്നെ വലിയ ഇഷ്ടമായിരുന്നു...പുസ്തകങ്ങളിലൂടെ ലോകമറിയാമെന്ന് എനിക്ക് അറിവ് പകര്‍ന്നു തന്ന മനുഷ്യന്‍ ആണ് ഇപ്പോള്‍ എന്ടെ ചുമലില്‍ ചാഞ്ഞു കിടക്കുന്നത്.....വരണ്ട കവിള്‍ത്തടങ്ങളില്‍ ചാലുകീറി ആ കണ്ണുകള്‍ നിരഞ്ഞോഴുകികൊണ്ടേയിരുന്നു വൃഥാ ആ ചുമലില്‍ തഴുകാന്‍ അല്ലാതെ സമാശ്വസിപ്പിക്കാനുള്ള വാക്കുകള്‍ എന്നില്‍ നിന്നും അന്യം നിന്നു പോയിരുന്നു...
മാതാപിതാക്കളുടെ മരണത്തോടെ ഒരു വീടിന്റെ ഭാരം ചുമലിലേറ്റി കടലുകടന്നു ഇങ്ങോട്ടെത്തിയ അനുചേച്ചിക്കും പറയാനുണ്ടായതു ഏറെ കേട്ടു പരിചിതമായ വിസാതട്ടിപ്പ് കഥതന്നെയായിരുന്നു , അതിന്റെ കാഠിന്യം വാക്കുകള്‍കോണ്ട് പറഞ്ഞറിയിക്കാന്‍ വയ്യെന്ന്‍ എപ്പോളും പറയുമായിരുന്നു ദത്തേട്ടന്‍.ഒരു അവധിക്കാലത്തു ഒരിടം വരെപോയിവരാം എന്ന് പറഞ്ഞു തുടങ്ങിയ യാത്രമധ്യേ ദത്തേട്ടന്‍ തന്നെയാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടിയ ദിനങ്ങളെ കുറിച്ചു പറഞ്ഞത്. ഒരു വിശുദ്ധ റമദാന്‍ മാസത്തില്‍ മുഷിഞ്ഞ വസ്ത്രമണീഞ്ഞു ഒരു കടയുടെ വരാന്തയില്‍ ഇരുന്നു കരയുന്ന അനുചേച്ചിയെ കണ്ടുമുട്ടിയത് മുതല്‍ ദേരയിലെ മാംസകച്ചവടക്കാരുടെ കയ്യിലേക്ക് വലിച്ചറിഞ്ഞുകൊടുത്ത മലയാളിയെകുറിച്ചും,അവിടെനിന്ന് രക്ഷിച്ചു നാട്ടിലെ ഒരുസ്നേഹിതന്‍ മുഖേന ഒരു സുരക്ഷിത താവളത്തില്‍ എത്തിക്കുന്നത് വരേയുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ ആ മുഖത്ത് മാറിമറയുന്ന വേദനയും അമര്‍ഷവും എല്ലാം വായിച്ചെടുക്കാമായിരുന്നു.നഗര തിരക്കുകള്‍ പിന്നിട്ടു പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സ്ഥലത്തേക്കാണൂ ഞങ്ങള്‍ എത്തിച്ചേര്‍ന്നത് ക്ഷേത്രാന്തരീക്ഷ പ്രതീതി ഉളവാക്കുന്ന ആ സ്ഥലം നമ്മില്‍ ഒരു പോസറ്റീവ് എനര്‍ജി നല്‍കുന്നതായിരുന്നു .നീണ്ടു കിടക്കുന്ന വരാന്തയിലൂടെ അയാളെ അനുഗമിച്ചു ഞാനും നടന്നു നിശബ്ദമായ ആ അന്തരീക്ഷത്തിന് പോറല്‍ ഏല്‍പ്പിക്കാതെയുള്ള ആ യാത്ര ചെന്നെത്തിയത് ചന്ദനത്തിരിയുടെ ഗന്ധം തങ്ങി നില്‍ക്കുന്ന ഒരു മുറിയിലേക്കാണൂ....വെളിച്ചം അധികം ഇല്ലാത്ത ആ മുറിയിലെ മൂലയില്‍ ചേര്‍ത്തിട്ടിരുന്ന കട്ടിലില്‍ ഒരുവശം ചേര്‍ന്നിരുന്ന എല്ലിച്ചരൂപത്തിന്റെ കരങ്ങള്‍ ഗ്രഹിച്ചു അയാള്‍ ആ കട്ടിലില്‍ ഇരുന്നു,ഇരുണ്ട വെളിച്ചതിലും തീരെ എല്ലിച്ച ആ രൂപത്തിന്‍റെ കണ്ണുകളിലെ പ്രകാശം അവരുടെ ഗതകാല സൌന്ദര്യതിന്റെ പ്രതീകങ്ങള്‍ ആയിരുന്നു എന്നെനിക്ക് തോന്നി.അറിയുമോ നീ ഇവളെ എന്ന അയാളുടെ ചോദ്യം ആണൂ എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത് ഇല്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല ചരിച്ചു...എന്നെ അറിയില്ലേ എന്ന ആ സ്ത്രീയുടെ ചോദ്യം...പരിചിതമായ ആ ശബ്ദം ... അതേ അ...നു ചേ..ച്ചി എന്റെ അക്ഷരങ്ങള്‍ കൂടിച്ചേരുന്നുണ്ടായിരുന്നില്ല.ഒരായിരം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു ഒരുമിച്ച് ചോദിക്കാന്‍...പക്ഷേ ഒന്നിന്നും കഴിയാതെ നിര്‍നിമേഷനായി നില്‍ക്കാനെ എനിക്കു കഴിഞ്ഞുള്ളൂ...നീ അനുവുമായി സംസാരിച്ചിരിക്ക് ഞാന്‍ ഇവിടത്തെ ഓഫീസ് വരെ പോയിവരാം എന്ന്‍ പറഞ്ഞു അയാള്‍ പുറത്തേക്കിറങ്ങി...അവര്‍ ഇരുന്നിരുന്ന കട്ടിലിന്റെ ഒരു വശം ചേര്‍ന്നിരുന്നുവെങ്കിലും ചോദ്യങ്ങള്‍ വന്നു നിറഞ്ഞതിനാലാവണം നിശബ്ദനായി ഇരിക്കാനെ കഴിഞ്ഞുള്ളൂ ....അവരുടെ ചോദ്യങ്ങള്‍ക്ക് യാന്ത്രികമായി മറുപടി പറഞിരുന്നപ്പോളും എന്റെ മനസ്സ് ഒരു പിടിചോദ്യങ്ങളില്‍ പെട്ടുഴലുക ആയിരുന്നു.... അത് മനസ്സിലാക്കിയാവണം അവര്‍ എല്ലാം ഇങ്ങനെ ഒരു വാചകത്തില്‍ ഒതുക്കിയത് " കുറെ പേരുടെ മാംസ ദാഹത്തിന്റെ ബാക്കി പത്രമാണ് കുട്ടി ഈ അവസ്ഥ എന്ന്‍ " യാത്ര പറയാന്‍ നേരം അവരുടെ നെറ്റികളില്‍ ചുംബിക്കാനാഞ്ഞ എന്നെ സ്നേഹത്തോടെ തടഞ്ഞത് അവളിലെ രോഗമെന്നിലേക്ക് പകരും എന്ന ഭയത്താല്‍ ആണ് എന്ന്‍ നിനക്കു മനസ്സിലായോ എന്ന അയാളുടെ ചോദ്യവും ഞാന്‍ തേടികൊണ്ടിരുന്ന കുറെ ഉത്തരങ്ങള്‍ക്കിടയിലലിഞ്ഞു പോയി .വടിവോത്ത കയ്യക്ഷരങളാല്‍ സ്ഥിരമായി അയാളെ തേടിവന്നിരുന്ന കത്തുകള്‍ ക്കിടയിലെ അന്വേഷണങ്ങള്‍ പതിയെ വളര്‍ത്തിയ ബന്ധം ഒരു അമ്മയുടെ കരുതലോ ചേച്ചിയുടെ സ്നേഹമോ എല്ലാം ഉണ്ടായിരിന്നു ആ വരികളില്‍. ജീവന്‍ തുടിക്കുന്ന ഒരു കഥവായിക്കുന്ന പോലെ ഞാനവയല്ലാം വായിച്ചെടുക്കുമായിരുന്നു , സൈബര്‍ താളുകളില്‍ പലപ്പോളും കുറിച്ചിടുന്ന വരികള്‍ അവരുടേതായിരുന്നു ...
ദേരയുടെ തെരുവുകളില്‍ ഒരു കൂട്ടം വയറിന്‍റെ വിശപ്പിനായി ശരീരത്തിന് വിലപറഞ്ഞു നില്‍ക്കുന്ന സ്ത്രീകളും സംഭോഗേച്ഛയോടെ അവരോടു വിലപേശുന്ന ഇരുകാലിജന്തുക്കള്‍ ക്കിടയിലൂടെ കടന്ന് പോകവെ ഞാനറിയാതെ എന്‍ കണ്ണുകള്‍ തേടിയത് ആ മുഖമായിരുന്നോ ..... അല്ല ദത്തേട്ടന്‍റെ ആ മാലാഖയുടെ സ്ഥാനം അങ്ങ് നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു..........
HARI MATHILAKAM
ലേബലുകള്‍:
എന്റെ ചിന്തകള്‍,
ഒരു കഥ നുണക്കഥ